പൂമുഖത്ത്
ഒരു കറുത്ത നിലവിളിവന്ന്
മുഖംകാണിച്ചപ്പോൾ
കതകടച്ച് പ്രാർഥിക്കുകയായിരുന്നു.
പോർട്ടിക്കോയിലൂടെ നടന്നുപോയ
പെൺകുട്ടി
ടെറസ്സിൽ മറയുന്നതു കണ്ട്
ഫയൽ പൂട്ടി സ്തബ്ധരായി.
പകൽ ഇടിഞ്ഞുവീണിടത്ത്
ഒരുവൾ
ഇരുൾഗോപുരം പണിതുകൊണ്ടിരുന്നപ്പോൾ
കോഴി കൂവിപ്പോയെന്ന വാർത്ത
ടോയിലറ്റ് വായനയെ അസ്വസ്ഥമാക്കി.
യുവതിയുടെ ശ്രുതിനടനത്തിൽനിന്ന്
തെറിച്ചുപോയ ചുവടുകളിലാണ്
ചരിത്രമുറങ്ങുന്നതെന്ന്
സംസ്ക്കാരഭാഷ്യവും ചമച്ചു.
എന്നിട്ടും,
മാനവികതയുടെ ചരിത്രമെഴുതുന്ന
കറുത്ത കവിത
ഞങ്ങളെ പരിഹസിക്കുന്നു.
മുഖം മിനുക്കുന്ന പണിയിൽ
ഏർപ്പെട്ടിരിക്കുന്നവർ
എന്നു ഭൽസിക്കുന്നു.
No comments:
Post a Comment