Tuesday, August 28, 2012
രണ്ടുലോകം
മുഖമ്മിനുക്കുന്ന പണിയിൽ ഏർപ്പെട്ടിരിക്കുന്നവർ
വാക്കിന്റെ ദൂരം ; ഒരു സംവാദം
ഒരു വാക്കിനു സഞ്ചരിക്കാവുന്ന
ദൂരമായിരുന്നു
ചർച്ചാവിഷയം.
ആശയങ്ങളുടെ തീഗോളങ്ങൾക്ക് മേൽ
അടയിരുന്നു വിരിയിക്കും വരെ
വാക്കിനു ദൂരമുണ്ടെന്നു കവി.
ലോകവിസ്തൃതിയുടെ കൌതുകത്തൂവൽ
കൊഴിയുംവരെ മാത്രം
വാക്കിനു ദൂരംഎന്നു സഞ്ചാരി.
കൊക്കിലൊതുങ്ങാത്ത സൌന്ദര്യ ബോധത്തെ
കൊത്തിവിഴുങ്ങി ദഹിപ്പിക്കുംവരെയാണ്
വാക്കിന്റെ സഞ്ചാരദൂരമെന്ന്
വിമർശകൻ.
ചങ്ങാതി പറഞ്ഞത്
വാക്കിനു ഒരു സൗഹൃദത്തിന്റെ
ചിറകടി ദൂരം മാത്രമാണുള്ളതെന്നാണ്.
പതുക്കെ താഴ്ന്നും
വേഗത്തിലുയർന്നും പറക്കുന്ന
ജീവിതത്തിന്റെ ദൂരമാണ് വാക്കിനെന്നു
വീട്ടമ്മ അഭിപ്രായപ്പെട്ടു.
ഒടുവിൽ,
വാക്കിനു ലോകാവസാനം വരെ
നീട്ടി വയ്ക്കപ്പെടുന്ന ദൂരമുണ്ടെന്നു
ദറിദയെ ഉദ്ധരിച്ചു
മോഡറേറ്റർ ചർച്ച ക്രോഡീകരിക്കുമ്പോൾ
ഹാളിൽ
ഒടുവിലത്തെ ശ്വാസത്തിനായി പിടയുന്ന
ചില വാക്കുകളല്ലാതെ
ആരും ഉണ്ടായിരുന്നില്ല.
കാവ്യസദ്യ
മണ്ണുടൽ
Saturday, July 23, 2011
ആവിഷ്കാരം
കടല്‍ കരയിലേക്ക്
വീശിയെറിഞ്ഞ് പിന്‍ വലിക്കുന്ന
വലയുടെ തുമ്പത്ത്
നുരമുത്തുകള്‍ ആവിഷ്കരിക്കുമ്പോലെ ,
നിന്റെ പീലിക്കണ്ണുകളില്‍
ആരാണു കടമ്പിന്‍ ചോലകള്‍ ആവിഷ്കരിച്ചത്
എന്ന് ചോദിച്ചുകൊണ്ട്
അവന്‍ അവളുടെ കവിളില്‍
ഒരു മുത്തം ആവിഷ്കരിക്കുന്നു.
പതിവ് പോലെ
അണ്ടിയാപ്പീസില്‍ പോകാനാകാതെ
വീടിന്റെ മൂലയിൽ
ഒരു ഞണുങ്ങിയ ചോറ്റുപാത്രം പോലെ വീഴുകയും
വാഴച്ചോട്ടില്‍ ഛര്ദ്ദിക്കുകയും ചെയ്തവളോട്
" ഒരുമ്പെട്ടോളേ,
ഒടുവില്‍ നീയും
കുടുമ്മത്തിനു ചീത്തപ്പേരാവിഷ്കരിച്ചല്ലോടീ"
എന്ന്
പെറ്റ തള്ള കലി തുള്ളുന്നു.
ഞാനാരുടേയും പെണ്ണല്ലെന്ന്
പമ്ക്തിയില്‍ പൊട്ടിത്തെറിച്ചവള്‍
കുളിമുറിയില്‍ തളർന്നുവീഴുമ്പോള്‍
"ദൈവമേ ഇതെന്തൊരാവിഷ്കാരം "
എന്ന് വിസ്മയിക്കുന്നു.
എല്ലാ എടുപ്പുകളും
കീറലുകളും
തുന്നിക്കെട്ടലുകളും
ഓരോ തരം ആവിഷ്കാരങ്ങളാണ്
കുളം മീനിനെയും
മീന്‍ കുളത്തേയും
ആവിഷ്കരിക്കുന്നു.
എഴുത്തുകാരനും കൃതിയും
പരസ്പരം ആവിഷ്കരിക്കുന്നുണ്ട്.
ലോകത്തോട് പരിഭവിച്ച്
കെറുവിച്ചു കിടക്കുന്ന കുളത്തിലേക്ക്
വല്ലപ്പോഴും വന്നുപോകുന്ന
ചൂണ്ടക്കാരനെപോലെ
നിരൂപകനും
കൃതിയില്‍ ചില ആവിഷ്കാരങ്ങള്‍ നടത്തുന്നുണ്ട്.
എല്ലാവരും എന്തെങ്കിലുമൊക്കെ
ആവിഷ്കരിയ്ക്കുന്നുണ്ട്.
ചിലർ സ്വയം ആവിഷ്ക്കരിയ്കുന്നു.
ചിലർ മറ്റുള്ളവർക്കു ആവിഷ്ക്കരിച്ചു കൊടുക്കുന്നു.
ലോകം ആരുടെ ആവിഷ്കാരമാണെന്ന ചോദ്യം
ആരുടെ ആവിഷ്കാരമാണാവോ!
Saturday, October 9, 2010
കഠിനം
കഠിനനായിരുന്നു അയാള്‍ .
പരുഷം നോട്ടം കൊണ്ട്
വരഞ്ഞ കളങ്ങളില്‍
കരുക്കള്‍ നിരത്തിയും
വെട്ടിയും തിരുത്തിയും
വീടൊരു തടവറ-
യാക്കുമായിരുന്നയാല്‍ .
തിരക്കിലായിരുന്നയാല്‍
ഭാവന,ഭാവം,സ്നേഹം
ഒക്കയും പാര്സല്‍ചെയ്തു
അട്ടത്ത് കേറ്റി തെക്ക്-
വടക്ക് കിതച്ചുകോ -
ണ്ടോടുമായിരുന്നയാല്‍ .
ഇഷ്ട ദൈവത്തെ സ്തുതി -
ചെയ്തതില്ലയാല്‍,ധുര്‍ത്ത -
നഗരത്തിനെ ചു-
ട്ടെരിക്കാന്‍ തുനിഞ്ഞില്ല
അനിമ ഗരിമാദി
സിദ്ധികള്‍ സിധിച്ചില്ല
എന്നിട്ടും ,
6 40 ന്റെ എക്സ്പ്രസ് തിവണ്ടിയില്‍ നിന്ന്
ഇറങ്ങാത്ത ശരീരത്തെ
പോലീസുകാര്‍ കൊണ്ടുപോയപ്പോള്‍ ,
പോസ്റ്റുമോര്‍ട്ടം ചെയ്ത
ഡോക്ടര്‍ പറഞ്ഞതിങ്ങനെ :
"നെഞ്ചു കീറിയപ്പോള്‍
അതിനുള്ളില്‍
ഒരമ്മയുടെയും രണ്ടു കുഞ്ഞുങ്ങളുടെയും
ചിരിക്കുന്ന ചിത്രമുണ്ടായിരുന്നു: